കോതമംഗലം: കോതമംഗലത്ത് സൈബർ കേസ് ഒത്തുതീർപ്പാക്കാൻ ബിജെപി നേതാക്കൾ പണം വാങ്ങിയ കേസിൽ പോലീസുകാരനെ പ്രതിചേർത്തു. പ്രതികളെ സഹായിച്ച ഇടുക്കി പോലീസ് സ്റ്റേഷനിലെ സനൽ എന്ന പോലീസുകാരനെ കേസിൽ മൂന്നാം പ്രതിയാക്കി.
ബിജെപി നിയോജക മണ്ഡലം സെക്രട്ടറി ടി.എസ്. സുനീഷ് ഒന്നാം പ്രതിയും നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മാങ്ങോട് രണ്ടാം പ്രതിയുമാണ്. ചേലാട് ആറ്റുപുറത്ത് എ.എം. ജോർജിന്റെ മകനെതിരായ ഓൺലൈൻ ബിസിനസ് തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കുന്നതിന് ജോർജിൽ നിന്ന് 10,58,000 പലപ്പോഴായി പ്രതികൾ പണം കൈപ്പറ്റിയെങ്കിലും കേസ് തീർപ്പാകാതെ വീണ്ടും മറ്റൊരു കേസ് വരികകൂടി ചെയ്തു. ഇതേതുടർന്ന ജോർജ് നേരിട്ട് അഞ്ച് ലക്ഷം രൂപ നൽകി കേസ് ഒത്തുതീർപ്പാക്കി.
ഈ സാഹചര്യത്തിൽ തനിക്ക് നഷ്ടമായ 10,58,000 രൂപ തിരികെ നല്കണമെന്ന് ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടു. എന്നാൽ തിരികെ നൽകാതെ പ്രതികൾ കുടുംബത്തെ ഭീക്ഷണിപ്പെടുത്തുകയായിരുന്നു. ബിജെപി നേതൃത്വത്തിനും പോലീസിനും പരാതി നൽകിയിട്ടും പരിഹാരമുണ്ടാകാതെ വന്നതോടെ തിങ്കളാഴ്ച ബിജെപി ഓഫീസിന് മുന്നിൽ ആത്മഹത്യ ഭീക്ഷണി മുഴക്കി ജോർജും കുടുംബവും കുത്തിയിരിപ്പ് സമരം നടത്തി. തുടർന്ന് പോലീസ് ഇവരിൽ നിന്ന് മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഒന്നും രണ്ടും പ്രതികൾ ഒളിവിലാണ്. മൂന്നാം പ്രതിയെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
ആരോപണ വിധേയന്റെ രാജി നേതൃത്വം എഴുതി വാങ്ങി
കോതമംഗലം: ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റി നേതാക്കൾക്കെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പു കേസിൽ നടപടിയുമായി ബിജെപി ജില്ലാ നേതൃത്വം. ആരോപണ വിധേയനായ ടി.എസ്. സുനീഷിന്റെ രാജി നേതൃത്വം എഴുതി വാങ്ങി.
പരാതിക്കു കാരണമായ സാമ്പത്തിക ഇടപാടുകളും വ്യാജ സർട്ടിഫിക്കറ്റ് നിർമാണവും ബോധ്യമായതോടെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ള മുഴുവൻ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിനു സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുമെന്ന് പരാതിക്കാരനെ ബോധിപ്പിക്കുകയും ചെയ്തതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.
അതേസമയം കോതമംഗലം ബിജെപി ഓഫീസിനു മുന്നിൽ നടന്ന കുത്തിയിരിപ്പു നാടകം പാർട്ടിയെ മോശമാക്കുന്നതിനു വേണ്ടി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി.പി. സജീവ് കുറ്റപ്പെടുത്തി.
ചില രാഷ്ട്രീയ കക്ഷികളുമായി കൂട്ടുചേർന്ന് നടത്തിയ നാടകം മാത്രമാണ് കുത്തിയിരിപ്പു സമരമെന്നും ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.